ബാംഗ്ലൂരിലാണ് ഞാന്‍ . സണ്ണിച്ചായനെ മുമ്പ് പരിചയപ്പെട്ടിരുന്നു. ഏഴടിയോളം ഉയരം. ഉറച്ച ശരീരം. മുമ്പ് നാട്ടിലുള്ളപ്പോള്‍ മുപ്പത് കേസില്‍ പ്രതിയായിരുന്നു. ഇപ്പോള്‍ ബാംഗ്ലൂരില്‍ സണ്ണിച്ചായനെന്നു കേട്ടാല്‍ ആരുമൊന്നു ഞെട്ടും. ഗൊട്ടിക്കരയിലെ ഏട്ടന്റെ കടയ്ക്കടുത്ത് നില്‍ക്കുകയായിരുന്നു ഞാന്‍ . പരുക്കന്‍ ശബ്ദത്തില്‍ ഒരു മുരടന്‍ ജീപ്പ് വന്ന് എനിക്കഭിമുഖമായി നിര്‍ത്തി.
അഞ്ചാറ് പാന്‍പരാഗുകള്‍ വായിലിടുന്നതിനിടയില്‍ സണ്ണിച്ചായന്‍ പറഞ്ഞു:കയറ്.
ഡ്രൈവിങ്ങിനിടയില്‍ സണ്ണിച്ചായന്‍
:ഒരു വണ്ടി വാങ്ങ്. മാഷ്ക്കെന്താ പ്രശ്നം. ഭാര്യയ്ക്ക് ജോലിയില്ലേ?
:വാങ്ങണം. ബാങ്കിലെ ലോണുകള്‍ നാവിലുടക്കിയിട്ടും ഞാന്‍ പറഞ്ഞു. സണ്ണിച്ചായന്‍ മുമ്പ് നാട്ടകം സാംസ്‌കാരികവേദിക്ക് 1000 രൂപ പിരിവു തന്നിട്ടുണ്ട്. ഞാനതോര്‍ക്കുകയായിരുന്നു.
:നാട്ടിലെ കള്ള് കുടിക്കണോ. ചെത്തിയ കള്ള്.
:ടൌണിലതെങ്ങനെ കിട്ടും-ഞാന്‍ .
നിസാരമായി വണ്ടി ഒരു കയറ്റം കയറി. ഒരു മുരള്‍ച്ചയോടെ ഞങ്ങള്‍ തെങ്ങുകളുടെ മഹാസമുദ്രത്തില്‍. ഒരു സ്ത്രീ പാത്രത്തില്‍ കള്ളുമായിരിക്കുന്നു.
രണ്ടുകപ്പ് വീതം ഞങ്ങള്‍ കുടിച്ചു. അഞ്ജനാപുരത്ത് സണ്ണിച്ചായന്റെ ബേക്കറിയിലെത്തി.
സണ്ണിച്ചായന് തുരുതുരാ ഫോണ്‍കോളുകള്‍. ആരും വരേണ്ട, എനിക്കിവിടെ പ്രശ്നമൊന്നുമില്ല എന്നു പറയുന്നത് കേട്ടു. സണ്ണിച്ചായന്‍ പറഞ്ഞു: ഇന്നലെ എന്റെ കടയില്‍ കയറി മൂന്നാല് ഗ്ലാസുകള്‍ പൊട്ടിച്ചു. പണിക്കാര്‍ക്ക് തല്ലും കിട്ടി.
:തിരിച്ചൊന്നും ചെയ്തില്ലേ?
സണ്ണിച്ചായന്‍ ഒന്നും പറഞ്ഞില്ല. എനിക്കൊരു പഴം ഇരിഞ്ഞുതന്നു. ബാംഗ്ലൂരില്‍ ഇലക്ഷന്‍ പ്രചാരണമാണ്. മൂന്നാലുപേര്‍ നടന്നുപോകുന്നു. തലയില്‍ ടവല്‍ കെട്ടിയ ഒരു ചെറുപ്പക്കാരനെ ചൂണ്ടി അങ്ങേയറ്റം ശാന്തനായി സണ്ണിച്ചായന്‍ :അവനാ പ്രശ്നമുണ്ടാക്കിയത്.
:തിരിച്ചൊന്നും -ഞാന്‍ വീണ്ടും.
:എന്തിന്. അക്രമം കൊണ്ടൊന്നും ഒന്നും തീരില്ല മാഷേ. മടുത്തു. ഞങ്ങളിപ്പോള്‍ തിരിച്ച് ഗൊട്ടിക്കരയിലേക്ക്. സ്റ്റിയറിങ്ങ് പിടിച്ച സണ്ണിച്ചായന്റെ കൈകളിലേക്ക് ഞാന്‍ നോക്കി, പ്രാകൃതവും വന്യവുമായ പാടുകളുള്ള കൈ. കുത്തുകൊണ്ട മുറിവ്... ഈ മനുഷ്യന്‍ ഒരു പാഠപുസ്തകമാണെന്ന് മനസില്‍ ആരോ പിറുപിറുത്തു.
സണ്ണിച്ചായനെക്കുറിച്ചുള്ള കുറിപ്പ് ഇങ്ങനെ നിര്‍ത്തിയതായിരുന്നു. രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ ഏട്ടന്റെ മകന്‍ അനു വിളിച്ചുപറഞ്ഞു , സണ്ണിച്ചായന്റെ പീടികയില്‍ കുഴപ്പമുണ്ടാക്കിയവന്‍ മരിച്ചുകിടക്കുകയാണെന്ന്, സണ്ണിച്ചായനെ സംശയമുണ്ടെന്നും. ഈ ഓണത്തിന് ഞാന്‍ സണ്ണിച്ചായനെ കണ്ടു. നിങ്ങളായിരുന്നോ ചെയ്യിച്ചത്? ഞാന്‍ ആ കണ്ണുകളിലേക്കു നോക്കി ചോദിച്ചു.
:ഇല്ല മാഷേ. നിങ്ങള് വിശ്വസിക്കില്ല. അവന്‍ രണ്ടുമൂന്ന് കേസില്‍ പ്രതിയാ. ഞാനൊന്നുമറിയില്ല. സത്യമാ മാഷേ പറയുന്നത്. ഒക്കെ മടുത്തു. കൊല്ലലും കൊല്ലിക്കലും.
നാട്ടിലെ രാഷ്ട്രീയ കൊലപാതകങ്ങളെ സണ്ണിച്ചായന്‍ നിശിതമായി വിമര്‍ശിച്ചു. ഓരോ കൊലപാതകിയും അനുഭവിക്കുന്ന മാനസികപ്രയാസങ്ങളെക്കുറിച്ച് പറഞ്ഞു. കരിമ്പാറയിലൂടെ ഒഴുകുന്ന തണുത്ത ജലധാരപോലെയാണ് എനിക്ക് സണ്ണിച്ചായന്റെ സാമീപ്യം അനുഭവപ്പെട്ടത്. ശരിയാണ്, മുമ്പ് പറഞ്ഞതുപോലെ ഈ മനുഷ്യന്‍ ഒരു പാഠപുസ്തകമാണ്.
Friday, February 13, 2009
Subscribe to:
Post Comments (Atom)
No comments:
Post a Comment