Friday, December 31, 2010

ഹാപ്പി ന്യൂ ഇയര്‍

ബാറില്‍ നിന്നും വേശ്യാലയത്തിലേക്ക് നടക്കാനുള്ള ദൂരമേ ഉണ്ടായിരുന്നുള്ളൂ. പല തവണ അറച്ചുനിന്നതാണ്. രണ്ടു പെഗ്ഗിന്റെ ഊര്‍ജ്ജത്തില്‍ അങ്ങോട്ട്‌ കയറി.
ഇളം നീലക്കുടവെളിച്ചത്തിനു കീഴില്‍ പത്തോളം സുന്ദരികളെ കണ്ടിട്ട് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും മുപ്പതു രൂപ കൊടുക്കണം. മായികമായ വെളിച്ചം.
ഇളം കറുപ്പുള്ള മൂക്കുത്തിയിട്ട ഒരു സുന്ദരിയെ തിരഞ്ഞെടുത്തു. മുറി പൂട്ടി. രണ്ടു ഗര്‍ഭനിരോധന ഉറകള്‍ എടുക്കുന്നതിനിടയില്‍ അവള്‍ ചോദിച്ചു:"കല്യാണം കഴിഞ്ഞതാണോ?".
വേണമെങ്കില്‍ ഇല്ലെന്നു പറയാം."ഒരു മോളുണ്ട്‌", ഞാന്‍ സത്യം പറഞ്ഞു.
അവള്‍ ചിരിച്ചു.
അയാള്‍ അവളുടെ ശരീരത്തിലേക്ക് കമഴ്ന്നു. ഇരുപതു മിനുട്ടാണ്‌ അനുവദിച്ച സമയം. ഒന്നും തോന്നുന്നില്ല. കടലില്‍ കുളിക്കാനിറങ്ങിയ കുഞ്ഞിനെപ്പോലെ അയാള്‍ കൈകാലിട്ടടിച്ചു. പ്രശ്നം മനസ്സിലായി.
അയാള്‍ ഗര്‍ഭനിരോധന ഉറകള്‍ ഊരുന്നതിനിടയില്‍,"എല്ലാം മറന്നു രണ്ടു ശരീരങ്ങള്‍ ഒരുമിക്കുന്നതിനിടയില്‍ ഈ ഉറ ആവശ്യമില്ല. നമ്മള്‍ രണ്ടു നദികളാണ്"
അപ്പോള്‍ അവള്‍ ഒച്ചയില്ലാതെ ചിരിച്ചു.
അയാളുടെ കവിളില്‍ വിരലുകള്‍ അമര്തിക്കൊണ്ട്,"ഇറ്റീസ് ഫോര്‍ യുവര്‍ സേഫ്റ്റി. എനിക്ക് വേണ്ടിയല്ല. അയാം എ പ്രോസ്ടിട്യൂട്ട്ട്. മോളില്ലേ വീട്ടില്‍? ഭാര്യയുമില്ലേ?"
അയാള്‍ ഒന്നും പറഞ്ഞില്ല. ഉള്‍ക്കിടിലത്തോടെ ഡ്രസ്സ്‌ ധരിച്ച് ഒരു സിഗരെറ്റിനു തീ കൊളുത്തി.
അടുത്ത കസ്ടമറിനു വേണ്ടി വേഷമിടുന്നതിനിടയില്‍ അവള്‍ മന്ത്രിച്ചു.
"ഹാപ്പി ന്യൂ ഇയര്‍". അപ്പോള്‍ അവളുടെ മുക്കുത്തിയില്‍ നിന്നും പ്രകാശം ചൊരിയുന്നുണ്ടായിരുന്നു.

Thursday, December 16, 2010

മുത്തപ്പന്‍

നന്ദന് കോരന്‍ മേസ്തിരിയുടെ വീട്ടില്‍ക്കൂടലിനോട് അനുബന്ധിച്ചുള്ള മുത്തപ്പന്‍ വെള്ളാട്ടത്തിനു പോകാന്‍ തീരെ താല്പര്യം ഉണ്ടായിരുന്നില്ല. എങ്ങനെയൊക്കെയോ അയാള്‍ തികച്ചും ഒരേകാകിയായി മാറിയിരുന്നു.. ജീവിതത്തെ കുറിച്ച് ചിന്തിച്ചപ്പോഴൊക്കെ താനൊരു വിഡ്ഢിയാണെന്ന് ഓരോ ദിവസവും അയാള്‍ക്ക് ബോധ്യപ്പെട്ടു കൊണ്ടിരുന്നു. ആളുകളുടെ കയ്യിലൊക്കെ കണ്ടമാനം പണം ഉണ്ട്, കാറുണ്ട്. പല പണികളും ചെയ്തിട്ടും തന്റെ കയ്യില്‍ മാത്രം ഒന്നുമില്ല.
പഴയ നാടക സ്മരണകള്‍ പറയുമ്പോള്‍ കൂട്ടുകാര്‍ക്ക് തന്നെ ബോറടിയാണ്.. ഇപ്പോള്‍ നാടകങ്ങള്‍ ഇല്ല. അധിക സമയവും വീട്ടില്‍ തന്നെ. കൂട്ടിനു അമ്മയുടെ പ്രാകലുകള്‍. പെയിന്റിംഗ് പണിക്കു പോകും. ഇങ്ങനെയൊക്കെ ആണെങ്കിലും നാടന്‍ കള്ളിന്റെ മദം പൊട്ടിക്കുന്ന മണം നന്ദനെ വെള്ളാട്ടമുള്ള സ്ഥലത്തെത്തിച്ചു.
വലിയ പണക്കാര്‍ കസവ് മുണ്ട് ഉടുത്ത് മുത്തപ്പന് ചുറ്റും കൂടിയിരിക്കുന്നത് അയാള്‍ ദൂരെ നിന്ന് കണ്ടു. അപ്പോഴാണ് "അന്ധകാരത്തിന് ശേഷം വെളിച്ചം വരും" എന്നുറക്കെ പറഞ്ഞു കൊണ്ട് മുത്തപ്പന്‍ നന്ദനെ മാടിവിളിച്ചത്. മുത്തപ്പന്‍ രണ്ടുമൂന്നു ചെറു കിണ്ടികളിലായി നന്ദന് കള്ള് കൊടുത്തു. ഏറെ നേരം കെട്ടിപ്പിടിച്ചു അനുഗ്രഹിച്ചു:"വലിയ കലാകാരനായിത്തീരും".
തുമ്പയുടെയും മഞ്ഞളിന്റെയും മണം നെഞ്ചിലേറ്റി ഒരു കൊച്ചു കുഞ്ഞിനെപ്പോലെ അയാള്‍ മുത്തപ്പന്റെ മാറില്‍ കിടന്നു വിതുമ്പി. പുതിയ ഉണര്‍വ് കിട്ടിയപോലെ അയാള്‍ നാലുപാടും നോക്കി. തികഞ്ഞ ആരാധനയോടെ സ്ത്രീകളും കുട്ടികളും കോരന്‍ മേസ്തിരിയും തന്നെത്തന്നെ നോക്കുന്നു. മുത്തപ്പന്റെ കാലില്‍ തൊട്ടു വന്ദിച്ച് അയാള്‍ എങ്ങോട്ടെന്നില്ലാതെ നടന്നു.
സന്ധ്യ കഴിഞ്ഞിരുന്നു...
നേരിയ മഴയുമുണ്ട്....
പഴയ വായനശാലയ്ക്ക് കീഴെ നിശബ്ദനായി അയാള്‍ കുറെ നേരം ഇരുന്നു.
അപ്പോള്‍ മങ്ങിയ വെളിച്ചത്തില്‍ തെയ്യക്കാര്‍ നടന്നു പോകുന്നത് കണ്ടു. അവര്‍ക്കൊപ്പം മുഖത്തെഴുത്തില്ലാതെ നടന്നുപോകുന്ന പഴയ നാടകസുഹൃത്ത് "പ്രേമന്‍ മുത്തപ്പനെ" ഒരു നടുക്കത്തോടെ അയാള്‍ കണ്ടു.

Sunday, December 5, 2010

കന്മദം

ഇത്ര പരുക്കരായ മനുഷ്യര്‍ ഉണ്ടാവുമോ? കോറ രഘുവെ അങ്ങനെ മാത്രമേ ഞാന്‍ കണ്ടിട്ടുള്ളു. വയസ്സ് നാല്പത്തഞ്ച് കാണും. കരിങ്കല്‍ ക്വാറിയില്‍ ആണ് പണി. കൂറ്റന്‍ കരിങ്കല്ലുകളോട് മല്ലടിച്ച്ചു അയാളുടെ മനസ്സും കരിമ്പാറ പോലെ ആയിരിക്കുമോ? വഴിയില്‍ കണ്ടാല്‍ ഒന്ന് ചിരിക്കുക പോലുമില്ല. എന്നോടെന്നല്ല, ആരോടും. മീശ പിരിച്ചുവെക്കും. നെറ്റിയുടെ ഒരു ഭാഗത്ത്‌ മുറിവിന്റെ അടയാളം ഉണ്ട്. കഴിഞ്ഞ ദിവസം ബാലേട്ടന്റെ തട്ടുകടയില്‍ നിന്നും ഒരു ചായക്ക്‌ പറഞ്ഞു. ബാലേട്ടന്‍ വേഗം കൊടുക്കുകയും ചെയ്തു. ഞങ്ങള്‍ പണിയൊന്നുമില്ലാത്ത മൂന്നാല് പിള്ളേര്‍ ഇരിക്കുന്നുണ്ടായിരുന്നു. ചായ ഒന്ന് ചുണ്ടില്‍ വച്ച് പുറത്തേക്ക് എറിഞ്ഞു "ഇത് നിന്റെ ചന്തി കഴുകിക്കോ" എന്ന് പറഞ്ഞു കോറ രഘു ഇറങ്ങി പോയി. പേടിച്ചിട്ടു ആരും ഒന്നും പറഞ്ഞില്ല. ഞാന്‍ അയാളെപ്പറ്റി തന്നെ ഓര്‍ത്തു പോയി. ഭാര്യയോടും കുഞ്ഞുങ്ങളോടും അയാള്‍ ഇങ്ങനെ തന്നെയാവുമോ പെരുമാറുക?
പൊയിലൂര് മടപ്പുരയിലെ തിറക്ക്‌ ആരോടോ പകയുള്ളത് പോലെ അയാള്‍ തെങ്ങും ചാരി നില്‍ക്കുന്നത് കണ്ടു. കുറച്ചു നേരം നിന്ന് ഒരു ക്വോട്ടര്‍ വെള്ളം പോലും ചേര്‍ക്കാതെ അണ്ണാക്കിലൊഴിച്ച് അയാളങ്ങു പോയി. തെയ്യം കാണാനോ അടിയറയില്‍ ചേരാനോ അയാള്‍ ഉണ്ടായിരുന്നില്ല.
ഇന്നലെ വൈകുന്നേരം ക്വാറക്ക് അടുത്തുള്ള ഇടവഴിയിലൂടെ മത്തി ശശിയെ അന്വേഷിച്ചു പോകുകയായിരുന്നു ഞാന്‍. ക്വാറിയില്‍ ഉള്ളവര്‍ക്ക് മേലേ ഇടവഴി കാണാന്‍ കഴിയില്ല.
"ഈ പെണ്ണിന്റെ ഒരു കളി. ഞാന്‍ ചന്തിക്ക് ഒരടിയങ്ങു വെച്ച് തരും." പരിചിതമായ ശബ്ദം.
ഞാന്‍ താഴേക്ക്‌ നോക്കി.
ഒരൂക്കന്‍ പാറയ്ക്കിടയില്‍ നിന്ന് ഒരു പതിനാറുകാരിയോട് കോറ രഘു പറയുകയാണ്‌. അപ്പോള്‍ അവള്‍ അയാളുടെ മാറോടു ചേര്‍ന്ന് കൊമ്പന്‍ മീശ താഴ്ത്തിക്കൊണ്ടിരുന്നു, മൃദുവായി.. പുക പിടിച്ച പല്ലുകള്‍ കാട്ടി ഒരു കുട്ടിയെ പോലെ കോറ രഘു ചിരിക്കുന്നു. കരിമ്പാറ കെട്ടുകള്‍ക്കിടയില്‍ നിന്നും ഒരു സിനിമയിലെന്ന പോലെ കന്മദം ഒഴുകുന്നത്‌നോക്കി ഏറെ നേരം ഞാന്‍ നിന്നു..

Sunday, November 21, 2010

രാഷ്ട്രീയം

ബാര്‍ബര്‍ ബാലേട്ടന്റെ നിറം ചുവപ്പാണ്.
ബാലേട്ടന്‍ പലപ്പോഴായി അത് പറയാറുണ്ട്. കഴിഞ്ഞ ഭരണത്തില്‍ ഒരു ദിവസം എന്റെ മുടി മുറിക്കുന്നതിനിടയില്‍ കറന്റ് പോയി. ബാലേട്ടന്‍ ക്രുദ്ധനായി:"ഇവറ്റകള്‍ക്ക് ഭരിക്കാന്‍ അറിയാവ്വോ? വെള്ളമുണ്ടോ...? വെളിച്ചമുണ്ടോ..? ഇതുപോലെ നാറിയ ഭരണം കേരളം കണ്ടിട്ടില്ല..."
കടയ്ക്കു പുറത്തുള്ള കോണ്‍ഗ്രസുകാരെ ചൂണ്ടിതന്നെയാണ് ബാലേട്ടെന്‍ ചീത്ത പറഞ്ഞത്.
ഭരണം മാറി.
ഇടതു പക്ഷത്തിന്റെ തിരിച്ചു വരവ്.
ഈയടുത്ത് എന്റെ താടി ബുള്‍ഗാന്‍ ആക്കുന്നതിനിടയില്‍ കറന്റ് പോയി. തപ്പിപിടിച്ച് ഒരു മെഴുകുതിരി കത്തിക്കുന്നതിനിടയില്‍ ശാന്തനായി ബാലേട്ടന്‍:"വയറെവിടെയോ ടച്ച്‌ ആയിട്ടുണ്ട്"

Monday, October 18, 2010

കവിരേവ പ്രജാപതി

എട്ടാം ക്ലാസ്സിലെ മലയാളം സെക്കന്റ് പിരീഡ്. പുതിയ

ടെക്സ്റ്റ്‌ ആണ്.. ഒന്നാം പാഠം പി. കുഞ്ഞിരാമന്‍ നായരുടെ കേരള പ്രകൃതിയെ സ്തുതിക്കുന്ന 'പച്ചപ്പുകള്‍ തേടി'. പിന്നീട് കൃഷ്ണ ഗാഥയിലെ 'മഴ വന്നപ്പോള്‍'. പെട്ടന്നു തന്നെ കുഞ്ഞിരാമന്‍ മാസ്റ്റര്‍ക്ക് മര്‍മ്മം പിടി കിട്ടി. എട്ടാം തരത്തിലെ പുതിയ കുട്ടികളുടെ ഉടുപ്പിന്റെ മണം പീരീഡായ ഇപ്പോഴും ക്ലാസിലുണ്ട്.

ഒരു മഴക്കവിത എഴുതാന്‍ അങ്ങേയറ്റത്തെ ഗൗരവത്തോടെ തന്നെ കുഞ്ഞിരാമന്‍ മാസ്റ്റര്‍ പറഞ്ഞു. സുഗതകുമാരിയുടെ 'രാത്രി മഴ' മാഷ് ചൊല്ലുകയും മഴയെക്കുറിച്ച് ഹസ്രമായി വിവരിക്കുകയും ചെയ്തു. സംഗതി ഏറ്റു. കുട്ടികള്‍ ശറപറാന്ന് എഴുതാന്‍ തുടങ്ങി. പുറത്ത് അപ്പോള്‍ മഴ ചാറി. കുന്നിലേക്ക് ചാഞ്ഞിറങ്ങിന്ന മഴയെ നോക്കി കുഞ്ഞിരാമന്‍ മാഷ് പറഞ്ഞു: 'ഇതിലപ്പുറം പ്രചോദനം നിങ്ങള്‍ക്ക് കിട്ടാനില്ല.'
ഇന്നത്തെ പത്രത്തില്‍ ഏതോ സ്കൂളിലെ കുട്ടികളെഴുതിയ കുറിപ്പുകള്‍ ടെസ്റ്റ് ബുക്കാക്കിയതിന്റെ വാര്‍ത്തയുണ്ട്. നല്ല കവിതയാണെങ്കില്‍ എസ്.എസ്.എ യുമായി ബന്ധപ്പെടാം. പണ്ടൊക്കെ ക്ലാസില്‍ കവിതയെഴുതുകയോ ചിത്രം വരയ്ക്കുകയോ ചെയ്താല്‍ അടിയുടെ പൂറമായിരുന്നു. പുതിയ മെത്തേഡ് കലാകാരന്മാര്‍ക്ക് ക്ലാസ് മുറി സ്വര്‍ഗ്ഗഭൂമിതന്നെയാകുന്നു.
ചളപള ചളപള പെയ്യുന്നു
പെയ്യുന്നു മഴ പെയ്യുന്നു
ശറപറ ശറപറ പെയ്യുന്നു
പെയ്യുന്നു മഴ പെയ്യുന്നു

കഖഗഘ പെയ്യുന്നു
പെയ്യുന്നു മഴ പെയ്യുന്നു
കുഞ്ഞിരാമന്‍ മാഷ് വായിച്ചു നോക്കി. കുട്ടികള്‍ക്ക് നല്ല കവിത്വമുണ്ട്. ആശയപ്രപഞ്ചത്തിലെത്താന്‍ കൊതിക്കുന്നുണ്ട്. കാത്തിരിക്കാം പുഴയില്‍ ചൂണ്ടയിട്ടിരിക്കുന്ന ഒരു കുട്ടിയെപ്പോലെ, ഏകാഗ്രതയോടെ മാഷ് ടേബിളിലിരുന്നു. അപ്പോഴാണ് പിന്‍ ബെഞ്ചിലെ ഇടത്തേ വരിയിലിരുന്ന ഒരു കുട്ടി നമ്രശിരസ്കനായി കവിത കാണിച്ചത്. കവിത വായിച്ച മാഷ് ,സ്തബ്ധനായിപ്പോയി. എന്ത് ഭാവന? ഓരോ വരിയിലും നിറയെ കല്‍പനകള്‍. എത്ര പെട്ടന്ന് !

കുട്ടി മുമ്പ് കവിതയെഴുതാറുണ്ടോ? വിറച്ചു കൊണ്ടാണ് കുഞ്ഞിരാമന്‍ മാഷ് ചോദിച്ചത്.

ഏകാന്തതയില്‍ വല്ലതും കുത്തിക്കുറിക്കും - അലസമായി പെയ്യുന്ന മഴയെ നോക്കി അവന്‍ പറഞ്ഞു.

മാഷ് ഒരു തവണ കൂടി കവിത വായിച്ചു. പിന്നീട് അവനെ കെട്ടിപ്പിടിച്ച് മൂര്‍ദ്ധാവില്‍ ചുംബിച്ചു. കുഞ്ഞിരാമന്‍ മാഷ് കുട്ടിയേയും കൂട്ടി ഹെഡ് മാസ്റ്ററുടെ അടുത്തേക്ക് പാഞ്ഞു. കുഞ്ഞിരാമന്‍ മാഷിന് സാഹിത്യ വേദിയുടെ ചാര്‍ജുമുണ്ട്. സയന്‍സ്കാരനായ ഹെഡ് മാസറ്റര്‍ക്ക് വലിയ ബഹുമാനമാണ്.

ചുരുങ്ങിയ വാക്കുകളില്‍ വികാരാവെശത്തോടെ ഹെഡ് മാസ്റ്ററോട് കാര്യം പറഞ്ഞു.

ഈ കുട്ടി ഒരു വലിയ കവിയാണ്. കവിതയില്‍ പുതിയ പരീക്ഷണങ്ങള്‍ ചെയ്യുമ്പോഴും ഇവന്‍ പാരമ്പര്യത്തെ മുറുകെ പിടിച്ചിരിക്കുന്നു. ഹെഡ് മാസ്റ്ററും കവിത വായിച്ചു. പിന്നീട് ഒന്നു രണ്ട് ഫോണ്‍ കോളുകളായിരുന്നു. പഞ്ചായത്ത് പ്രസിഡന്റിനെ, പി.ടി.എ പ്രസിഡന്റിനെ...... ഇതാ, കുഞ്ഞിരാമന്‍ മാഷുടെ അമ്പത്തിനാലാം വയസ്സില്‍ അധ്യാപകജീവിതം സാര്‍ത്ഥകമാവുകയാണ്.

അസംബ്ലിയില്‍ പി.ടി.എ പ്രസിഡന്റിന്റെ പഞ്ചായത്ത് പ്രസിഡന്റിന്റെ ആശംസാ പ്രസംഗം. പിന്നീട് കുഞ്ഞിരാമന്‍ മാഷ് ഇങ്ങനെ പറഞ്ഞു: മഹത്തായ കവികളുടെ സര്‍ഗ്ഗാത്മകമായ പാരമ്പര്യം മലയാള കവിതയ്ക്കുണ്ട്. ചെറുശ്ശേരി, എഴുത്തച്ചന്‍, പൂന്താനം......, കുമാരനാശാന്‍...... ഞാന്‍ ഉറപ്പു തരുന്നു, അവരുടെ പിന്മുറക്കാരനാണീ കുട്ടി. അവനെഴുതിയ കവിത അവന്റെ സ്വന്തം ശബ്ദത്തില്‍ ഇപ്പോള്‍ കേള്‍ക്കാം. ഹെഡ് മാസ്റ്ററുടേയും കുഞ്ഞിരാമന്‍ മാഷുടേയും കാലില്‍ തൊട്ട് വന്ദിച്ച് കുട്ടി കവിത ചൊല്ലാന്‍ തുടങ്ങി. ചൊല്ലിത്തുടങ്ങിയപാടെ അസംബ്ലിയില്‍ കൂവലോട് കൂവല്‍. അസൂയയാണ്. എന്തും പെട്ടന്ന് ആരും സ്വീകരിക്കില്ല. ഒരു ചൂരലുമായി കുഞ്ഞിരാമന്‍ മാഷും രണ്ടു ടീച്ചര്‍മാരും പിള്ളാരെ ഒതുക്കുവാനായി ഓടിച്ചെന്നു . ഇപ്പോള്‍ അസംബ്ലി ശാന്തമാണ്. മധുസൂധനന്‍ നായര്‍ കവിത ചൊല്ലുന്നതു പോലെ കരമുര ശബ്ദത്തില്‍ കുട്ടി പാടുകയാണ്.

അമ്മ മഴക്കാറിനു കണ്‍നിറഞ്ഞു

ആ കണ്ണീരില്‍ ഞാന്‍ നനഞ്ഞു........