എട്ടാം ക്ലാസ്സിലെ മലയാളം സെക്കന്റ് പിരീഡ്. പുതിയ
ടെക്സ്റ്റ് ആണ്.. ഒന്നാം പാഠം പി. കുഞ്ഞിരാമന്‍ നായരുടെ കേരള പ്രകൃതിയെ സ്തുതിക്കുന്ന 'പച്ചപ്പുകള്‍ തേടി'. പിന്നീട് കൃഷ്ണ ഗാഥയിലെ 'മഴ വന്നപ്പോള്‍'. പെട്ടന്നു തന്നെ കുഞ്ഞിരാമന്‍ മാസ്റ്റര്‍ക്ക് മര്‍മ്മം പിടി കിട്ടി. എട്ടാം തരത്തിലെ പുതിയ കുട്ടികളുടെ ഉടുപ്പിന്റെ മണം പീരീഡായ ഇപ്പോഴും ക്ലാസിലുണ്ട്.
ഒരു മഴക്കവിത എഴുതാന്‍ അങ്ങേയറ്റത്തെ ഗൗരവത്തോടെ തന്നെ കുഞ്ഞിരാമന്‍ മാസ്റ്റര്‍ പറഞ്ഞു. സുഗതകുമാരിയുടെ 'രാത്രി മഴ' മാഷ് ചൊല്ലുകയും മഴയെക്കുറിച്ച് ഹസ്രമായി വിവരിക്കുകയും ചെയ്തു. സംഗതി ഏറ്റു. കുട്ടികള്‍ ശറപറാന്ന് എഴുതാന്‍ തുടങ്ങി. പുറത്ത് അപ്പോള്‍ മഴ ചാറി. കുന്നിലേക്ക് ചാഞ്ഞിറങ്ങിന്ന മഴയെ നോക്കി കുഞ്ഞിരാമന്‍ മാഷ് പറഞ്ഞു: 'ഇതിലപ്പുറം പ്രചോദനം നിങ്ങള്‍ക്ക് കിട്ടാനില്ല.'
ഇന്നത്തെ പത്രത്തില്‍ ഏതോ സ്കൂളിലെ കുട്ടികളെഴുതിയ കുറിപ്പുകള്‍ ടെസ്റ്റ് ബുക്കാക്കിയതിന്റെ വാര്‍ത്തയുണ്ട്. നല്ല കവിതയാണെങ്കില്‍ എസ്.എസ്.എ യുമായി ബന്ധപ്പെടാം. പണ്ടൊക്കെ ക്ലാസില്‍ കവിതയെഴുതുകയോ ചിത്രം വരയ്ക്കുകയോ ചെയ്താല്‍ അടിയുടെ പൂറമായിരുന്നു. പുതിയ മെത്തേഡ് കലാകാരന്മാര്‍ക്ക് ക്ലാസ് മുറി സ്വര്‍ഗ്ഗഭൂമിതന്നെയാകുന്നു.
ചളപള ചളപള പെയ്യുന്നു
പെയ്യുന്നു മഴ പെയ്യുന്നു
ശറപറ ശറപറ പെയ്യുന്നു
പെയ്യുന്നു മഴ പെയ്യുന്നു
കഖഗഘ പെയ്യുന്നു
പെയ്യുന്നു മഴ പെയ്യുന്നു
കുഞ്ഞിരാമന്‍ മാഷ് വായിച്ചു നോക്കി. കുട്ടികള്‍ക്ക് നല്ല കവിത്വമുണ്ട്. ആശയപ്രപഞ്ചത്തിലെത്താന്‍ കൊതിക്കുന്നുണ്ട്. കാത്തിരിക്കാം പുഴയില്‍ ചൂണ്ടയിട്ടിരിക്കുന്ന ഒരു കുട്ടിയെപ്പോലെ, ഏകാഗ്രതയോടെ മാഷ് ടേബിളിലിരുന്നു. അപ്പോഴാണ് പിന്‍ ബെഞ്ചിലെ ഇടത്തേ വരിയിലിരുന്ന ഒരു കുട്ടി നമ്രശിരസ്കനായി കവിത കാണിച്ചത്. കവിത വായിച്ച മാഷ് ,സ്തബ്ധനായിപ്പോയി. എന്ത് ഭാവന? ഓരോ വരിയിലും നിറയെ കല്‍പനകള്‍. എത്ര പെട്ടന്ന് !
കുട്ടി മുമ്പ് കവിതയെഴുതാറുണ്ടോ? വിറച്ചു കൊണ്ടാണ് കുഞ്ഞിരാമന്‍ മാഷ് ചോദിച്ചത്.
ഏകാന്തതയില്‍ വല്ലതും കുത്തിക്കുറിക്കും - അലസമായി പെയ്യുന്ന മഴയെ നോക്കി അവന്‍ പറഞ്ഞു.
മാഷ് ഒരു തവണ കൂടി കവിത വായിച്ചു. പിന്നീട് അവനെ കെട്ടിപ്പിടിച്ച് മൂര്‍ദ്ധാവില്‍ ചുംബിച്ചു. കുഞ്ഞിരാമന്‍ മാഷ് കുട്ടിയേയും കൂട്ടി ഹെഡ് മാസ്റ്ററുടെ അടുത്തേക്ക് പാഞ്ഞു. കുഞ്ഞിരാമന്‍ മാഷിന് സാഹിത്യ വേദിയുടെ ചാര്‍ജുമുണ്ട്. സയന്‍സ്കാരനായ ഹെഡ് മാസറ്റര്‍ക്ക് വലിയ ബഹുമാനമാണ്.
ചുരുങ്ങിയ വാക്കുകളില്‍ വികാരാവെശത്തോടെ ഹെഡ് മാസ്റ്ററോട് കാര്യം പറഞ്ഞു.
ഈ കുട്ടി ഒരു വലിയ കവിയാണ്. കവിതയില്‍ പുതിയ പരീക്ഷണങ്ങള്‍ ചെയ്യുമ്പോഴും ഇവന്‍ പാരമ്പര്യത്തെ മുറുകെ പിടിച്ചിരിക്കുന്നു. ഹെഡ് മാസ്റ്ററും കവിത വായിച്ചു. പിന്നീട് ഒന്നു രണ്ട് ഫോണ്‍ കോളുകളായിരുന്നു. പഞ്ചായത്ത് പ്രസിഡന്റിനെ, പി.ടി.എ പ്രസിഡന്റിനെ...... ഇതാ, കുഞ്ഞിരാമന്‍ മാഷുടെ അമ്പത്തിനാലാം വയസ്സില്‍ അധ്യാപകജീവിതം സാര്‍ത്ഥകമാവുകയാണ്.
അസംബ്ലിയില്‍ പി.ടി.എ പ്രസിഡന്റിന്റെ പഞ്ചായത്ത് പ്രസിഡന്റിന്റെ ആശംസാ പ്രസംഗം. പിന്നീട് കുഞ്ഞിരാമന്‍ മാഷ് ഇങ്ങനെ പറഞ്ഞു: മഹത്തായ കവികളുടെ സര്‍ഗ്ഗാത്മകമായ പാരമ്പര്യം മലയാള കവിതയ്ക്കുണ്ട്. ചെറുശ്ശേരി, എഴുത്തച്ചന്‍, പൂന്താനം......, കുമാരനാശാന്‍...... ഞാന്‍ ഉറപ്പു തരുന്നു, അവരുടെ പിന്മുറക്കാരനാണീ കുട്ടി. അവനെഴുതിയ കവിത അവന്റെ സ്വന്തം ശബ്ദത്തില്‍ ഇപ്പോള്‍ കേള്‍ക്കാം. ഹെഡ് മാസ്റ്ററുടേയും കുഞ്ഞിരാമന്‍ മാഷുടേയും കാലില്‍ തൊട്ട് വന്ദിച്ച് കുട്ടി കവിത ചൊല്ലാന്‍ തുടങ്ങി. ചൊല്ലിത്തുടങ്ങിയപാടെ അസംബ്ലിയില്‍ കൂവലോട് കൂവല്‍. അസൂയയാണ്. എന്തും പെട്ടന്ന് ആരും സ്വീകരിക്കില്ല. ഒരു ചൂരലുമായി കുഞ്ഞിരാമന്‍ മാഷും രണ്ടു ടീച്ചര്‍മാരും പിള്ളാരെ ഒതുക്കുവാനായി ഓടിച്ചെന്നു . ഇപ്പോള്‍ അസംബ്ലി ശാന്തമാണ്. മധുസൂധനന്‍ നായര്‍ കവിത ചൊല്ലുന്നതു പോലെ കരമുര ശബ്ദത്തില്‍ കുട്ടി പാടുകയാണ്.
അമ്മ മഴക്കാറിനു കണ്‍നിറഞ്ഞു
ആ കണ്ണീരില്‍ ഞാന്‍ നനഞ്ഞു........