Saturday, April 25, 2009

ക്ഷുഭിതയൗവനം












അച്ഛന്റെ ഒരു കാല്‍വിരല്‍ ഷുഗറായിട്ട് മുറിച്ചിരുന്നു. ഇപ്പോള്‍ വീണ്ടും പഴുപ്പുകയറി. ഞാനും അച്ഛനും കോഴിക്കോട് പി.വി.എസ്.ആശുപത്രിയില്‍. ഒരു പക്ഷെ കാലുതന്നെ മുറിക്കേണ്ടി വരാം. കുട്ടിക്കാലം മുതല്‍ക്കുതന്നെ അച്ഛന്റെ കരിങ്കല്ലുപോലുള്ള സ്വഭാവവും എന്റെ ഭ്രാന്തുകളും എട്ടുമുട്ടിക്കൊണ്ടേയിരുന്നു. എത്രപ്രാവശ്യം ഞാന്‍ വീടുവിട്ടിട്ടുണ്ട്, അച്ഛനും. കൊഴുത്ത കഫക്കെട്ടിന്റെ ആകൃതിയിലാണ് എന്റെ വീട്.
ആശുപത്രിയില്‍ അച്ഛനുകൂട്ടായി ഞാന്‍ മാത്രം. ഞങ്ങള്‍ ആറുമക്കളാണ്. മറ്റാരും വന്നില്ല. ഏകാകിയായി സ്വന്തം ലോകത്ത് അച്ഛന്‍ . എന്റെ നാടകസുഹൃത്തുക്കള്‍ പലരും വരും. എ.ശാന്തകുമാര്‍, നവീന്‍രാജ് മലാപ്പറമ്പ്, എബി, സോമന്‍ കടലൂര്‍, രാജ്കുമാര്‍. അവര്‍ അന്തരീക്ഷം തണുപ്പിക്കാന്‍ ശ്രമിക്കും. എങ്കിലും അച്ഛനാരോടും അടുത്തില്ല. ജീവിതം കൈവിട്ടുപോകുന്നു എന്ന ചിന്തയായിരുന്നു അച്ഛന്റെയുള്ളില്‍. ഒടുവില്‍ ഡോക്ടര്‍ ഒരു വിരല്‍ കട്ട് ചെയ്യണമെന്നു പറഞ്ഞു. പഴുപ്പുണ്ടെങ്കില്‍ കൂടുതല്‍ ഭാഗവും..... പച്ചക്കുപ്പായമിട്ട് ഓപ്പറേഷന്‍ തിയേറ്ററിലേക്കു പോകുമ്പോള്‍ അച്ഛന്‍ പറഞ്ഞു:
ഞാനിനി എങ്ങന്യാ വര്വാന്നറിഞ്ഞൂടാ. അച്ഛന്റെ കണ്ണുകള്‍ നനഞ്ഞിരുന്നു.
പലരെയും സഹായിച്ചിട്ടുണ്ട്. ആരും ആശുപത്രീപ്പോലും വന്നില്ല -അച്ഛന്‍ എന്നെ ചേര്‍ത്തുപിടിച്ച് കരഞ്ഞു. നിനക്കു ഞാന്‍ എന്തുവേണേലും തരാം.
ഞാനൊന്നും പറഞ്ഞില്ല.
തിയേറ്ററിലേക്കു കടക്കുമ്പോള്‍ അച്ഛന്‍ തിരിഞ്ഞുനോക്കി. ഒന്നും വരില്ലെന്ന ഭാവത്തില്‍ ഞാന്‍ ചിരിച്ചു. അച്ഛന്‍ പോയപ്പോള്‍ ഞാന്‍ കരഞ്ഞു. വെറുതെ മനസ് പിറുപിറുത്തു: പ്രിയപ്പെട്ട അച്ഛാ നിങ്ങള്‍ക്കെന്റെ നഷ്ടപ്പെട്ട കുട്ടിക്കാലം തിരിച്ചുതരാന്‍ കഴിയുമോ? അങ്ങനെ ചിന്തിക്കാന്‍ പാടില്ല. മനസ് വിയര്‍ത്തു. ഒന്നുരണ്ട് മണിക്കൂര്‍ ഇരുന്നു. ടെന്‍ഷന്‍ കൊണ്ട് നവീനെ വിളിച്ചു. അവന്‍ ഓടിയെത്തി. ഡോക്ടര്‍ ലിയ ഒരു നാടകസ്നേഹിയാണ് -അവന്‍ പറഞ്ഞു. മറ്റാര്‍ക്കും കടക്കാന്‍ കഴിയാത്ത ഓപ്പറേഷന്‍ തിയേറ്ററില്‍ അച്ഛനഭിമുഖമായി ഞാന്‍ ഡോക്ടറുമായി സംസാരിച്ചു
:പഴുപ്പുള്ളിടത്ത് മാത്രം. അച്ഛനൊന്നും പറ്റരുത്‌.
വീണ്ടും കാത്തിരിപ്പ്. തിയേറ്ററിന്റെ വാതില്‍ തുറന്നു. സ്ട്രച്ചറില്‍ അച്ഛന്‍ . ഞാന്‍ അച്ഛന്റെ മുഖത്തേക്കാണാദ്യം നോക്കിയത്.
കുറച്ചുമാത്രമേ എടുത്തുള്ളൂ -നേര്‍ത്ത മന്ദഹാസത്തോടെ അച്ഛന്‍ . റൂമിലേക്ക്‌ സ്ട്രച്ചറുന്തി പായുമ്പോള്‍ അച്ഛന്റെ മുഖത്ത് എന്റെ നഷ്ടപ്പെട്ട കുട്ടിക്കാലം ഞാന്‍ കണ്ടു.

Saturday, April 18, 2009

കടല്‍സഞ്ചാരം

കണ്ടമാത്രയില്‍തന്നെ ഹൃദയം നൊന്തു. പ്രണയം. കുഞ്ഞുനാള്‍ മുതല്‍ ഞാന്‍ വരച്ചുകൊണ്ടിരുന്നത് ഇവളുടെ ചിത്രമായിരുന്നു. കാലങ്ങളായി ഈ രൂപം തേടി അലയുകയായിരുന്നു ഞാന്‍ . ഒരു മുയല്‍കുഞ്ഞുപോലുള്ള പെണ്‍കുട്ടി. പക്ഷെ വന്യമായ ഏതോ കരുത്ത് അവളുടെ സിരകളിലുണ്ട്. ആദ്യം കണ്ടപ്പോള്‍ ഒന്നും പറയാന്‍ കഴിഞ്ഞില്ല. ഒരുപാട് ഗസലുകളുടെ മടിയിലിരുന്ന് ഒരു 400 പേജ് നോട്ടുനിറയെ അവളെ വരച്ചു. ഒരു നാടക റിഹേഴ്സല്‍ മുറിയില്‍ പാതിരാത്രി പുസ്തകം കൈമാറി. പ്രണയത്തിന്റെ നോവും കിനാവും കൊണ്ട് ഉന്മാദം പൂണ്ട് മദ്യശാലകളിലൂടെ നടന്നു. ഒടുവില്‍ ഉടയാടകളില്ലാതെ പരസ്പരം പുതപ്പുകളായി കിടന്നു വിതുമ്പി. ആ ദിവസം രാവിലെ അവളുടെ എഴുത്തുമുറിയിലിരുന്ന് ഞാനെഴുതി: "പ്രിയപ്പെട്ടവളേ നിന്റെ തീരത്തേക്ക് ഇനിയും മുക്കുവന്മാര്‍ വരാം. പക്ഷെ അങ്ങേയറ്റം പുരാതനമായ ഒരു നൗകയില്‍ പ്രാക്തനനായ ഒരു മുക്കുവന്‍ നിന്റെ തീരത്തെത്തിയ വിവരം അവരോടു പറയണം."
അവളെങ്ങോ പോയ്മറഞ്ഞു. സിരകളില്‍ ലഹരിപെരുകുന്ന സന്ധ്യകളില്‍ ഇപ്പോഴും അവളുടെ തീരത്തെത്താന്‍ വെമ്പാറുണ്ട്. പ്രിയപ്പെട്ടവളേ നിന്റെ മനസില്‍ എപ്പോഴെങ്കിലും ഈ പ്രാക്തനനായ മുക്കുവനെക്കുറിച്ചുള്ള ഓര്‍മകളുണരാറുണ്ടോ? തുളവീണ തോണിയില്‍ കുതിച്ചുയരുന്ന തിരകള്‍ മുറിച്ചെത്തുന്ന ഈ പരാജിതനായ മുക്കുവന്‍ നിന്റെ കിനാക്കടലില്‍ എവിടെങ്കിലുമുണ്ടോ സഖീ?

Saturday, April 11, 2009

Life is Beautiful

രാഘവേട്ടന്‍ . വയസ് 65. ഉച്ചയ്ക്ക് പുള്ളിക്കാരന്‍ അതിവേഗത്തില്‍ വീട്ടിലേക്ക് പോകുമ്പോള്‍ ഉപ്പുപെട്ടിക്ക് മുകളിലിരുന്ന ഞങ്ങള്‍ ചോദിച്ചു: രാഘവേട്ടാ ധൃതിയിലെങ്ങോട്ടാ?
ഓടുന്നതിനിടെ രാഘവേട്ടന്‍ : ഭാര്യയ്ക്ക് ഉച്ചക്കേത്ത കിസ്ക്(കിസ്) കൊടുക്കാന്‍ പോവുവാ.
എന്തൊരു മനോഹരമായ ദാമ്പത്യം!

Friday, April 3, 2009

ആണെഴുത്ത്

വിജയന്‍മാഷ് കണ്ട ഉടനെതന്നെ അയാളുടെ കല്യാണം ഉറപ്പിച്ചകാര്യം പറഞ്ഞു. കുട്ടിയെ കണ്ടു, ജോലിയുണ്ട്‌, ഇഷ്ടപ്പെട്ടു. എങ്കിലും കുട്ടി എന്റെ നാട്ടിലാണ് ഒന്നന്വേഷിക്കാം എന്ന രീതിയില്‍ വന്നതാണ്‌. അവളുടെ വിലാസം പറഞ്ഞപ്പോള്‍ പെട്ടെന്നുതന്നെ എനിക്കവളെ മനസിലായി. ഒന്നുരണ്ട് വര്‍ഷംമുമ്പ് അവള്‍ ഒരു പയ്യന്റെ കൂടെ ഊട്ടിയില്‍ ഒരാഴ്ച താമസിച്ചതാണ്. സംഗതി നാട്ടില്‍ പാട്ടാണ്. ആ കാര്യം പറയണോ പറയാതിരിക്കണോ എന്ന് ശങ്കിച്ചിരിക്കുമ്പോള്‍ ഒരാത്മഗതം പോലെ വിജയന്‍ മാഷ്: വെറുതെ അന്വേഷിക്കുന്നെന്നേയുള്ളൂ. അടുത്താഴ്ച നിശ്ചയമാണ്. ജാതകത്തില്‍ ഏഴ് പൊരുത്തം.
ഒരു പെണ്‍കുട്ടിയുടെ ഭാവിയല്ലേ എന്നോര്‍ത്ത് ഞാനവളെപ്പറ്റി നല്ലതുമാത്രം പറഞ്ഞു. അല്ലെങ്കിലും എത്രയെത്ര പ്രണയപ്പാതകള്‍ കടന്നാണ് ഓരോരുത്തരും കതിര്‍മണ്ഡപത്തിലെത്തുന്നത്? മാത്രമല്ല, ഈ വിജയന്‍ മാഷെക്കുറിച്ചെനിക്കെന്തറിയാം? വിവാഹം കഴിഞ്ഞ് ഒരാഴ്ചയ്ക്കുശേഷം ഞാനയാളെ ടൗണില്‍ കണ്ടു. വല്ലാത്തൊരു സംതൃപ്തി അയാളുടെ മുഖത്ത് നിറഞ്ഞുനിന്നിരുന്നു. ടൗണില്‍ ഓരത്ത് കൂട്ടിക്കൊണ്ടുപോയി ഒരു സര്‍ബത്ത് വാങ്ങിത്തന്ന് അയാള്‍ പറഞ്ഞു: പതിവ്രതയാണ് മോനേ പതിവ്രത. ഒരാഴ്ചയായി ചവിട്ടും കുത്തുമാ. (ചെവിയില്‍ പറഞ്ഞു) അവള്‍ക്കിതാദ്യത്തെ അനുഭവമാ. ഭയങ്കര ടൈറ്റ്..... എന്തൊരു നൈര്‍മല്യം.
ഞാന്‍ ജൂറി ചെയര്‍മാനായിരുന്നെങ്കില്‍ അഭിനയത്തിനുള്ള ഓസ്കര്‍ ആ പെണ്‍കുട്ടിക്ക് കൊടുക്കുമായിരുന്നു.