Saturday, January 17, 2009

ചോരപ്പൂക്കള്‍

മദ്യപിച്ചു വണ്ടിയോടിച്ചതിന് പാനൂര്‍ എസ്.ഐ. പിടിച്ചു. സ്റ്റേഷന്റെ ഒരു ഭാഗത്ത് ഒരു കൊലപാതകിയെപ്പോലെ നില്‍ക്കുകയാണ് ഞാന്‍ . ഒരു ഗ്രില്‍സിനപ്പുറം ലോക്കപ്പാണ്‌. ലോക്കപ്പില്‍ നാലു പോലീസുകാര്‍ ഒരാളെ ക്രൂരമായി മര്‍ദിക്കുന്നു. അടിയേറ്റ് പുളയുന്ന അടിവസ്ത്രം മാത്രമിട്ട കറുത്ത ആള്‍രൂപം നിഴല്‍പ്പാടുപോലെ എനിക്കു കാണാം. രംഗമാസ്വദിക്കുന്ന എസ്.ഐ. ക്രൂരമായി ചിരിച്ച് എന്നോട്: മാഷാണല്ലേ? നിന്റെ പണി തെറിപ്പിക്കും.
ഞാനൊന്നും പറഞ്ഞില്ല. സഹായിക്കാന്‍ ആരുമില്ല.
ഇപ്പോള്‍ നാലു പോലീസുകാരും കിതച്ചുകൊണ്ട് വെളിയിലേക്ക്. അവര്‍ തളര്‍നെന്നു തോന്നുന്നു. അപരിചിതനായ കറുത്ത മനുഷ്യന്‍ എന്റെ അടുത്തേക്ക് നടന്നു വന്നു. അയാളുടെ ശരീരം മുഴുവന്‍ പാടുകളാണ്.
അയാള്‍: മാഷേ ഞാനാ. എന്താ ഇവിടെ?
എനിക്കയാളെ മനസിലായില്ല. വിക്കി വിക്കി ഞാന്‍ മെല്ലെ പറഞ്ഞു.
: മദ്യപിച്ചു വണ്ടിയോടിച്ചു.
അയാള്‍ ഗ്രില്‍സിനടുത്തു വന്ന് എന്റെ വിരലില്‍ തൊട്ട് പതിയെ പറഞ്ഞു.
: നിങ്ങളെ വിടും പേടിക്കേണ്ട. അവര് പേടിപ്പിക്കുന്നതാ.
നിങ്ങളുടെ കേസ് -ഞാന്‍ ചോദിച്ചു.
അയാള്‍ ഒച്ചയില്ലാതെ ചിരിച്ചു. അപ്പോഴേക്കും എസ്.ഐ. പറഞ്ഞു: ഫൈന്‍ അടച്ച് മാഷ് പോയ്ക്കോ.
ഞാന്‍ ലോക്കപ്പിലേക്ക്‌ നോക്കി. അയാളുടെ മുഖത്ത് നേര്‍ത്ത മന്ദഹാസം. ഇപ്പോഴും എനിക്കയാളെ അറിയില്ല. അപരിചിതനെങ്കിലും ലോക്കപ്പില്‍ നിന്നും ഒരുപിടി ചോരപ്പൂക്കള്‍ നീട്ടിയ അയാളാര്?

2 comments:

  1. അങ്ങനെ മാഷും ബൂലോഗത്തെത്തി അല്ലെ..
    മഹാഭാരതം ക്രിക്കെറ്റൊക്കെഇവിടെയും പ്രതീക്ഷിക്കാമല്ലോ അല്ലെ?

    ഓ.ടോ:
    മാഷിന്റെ പഴയൊരു വിദ്യാര്‍ത്തിയാ ഞാന്‍. ഓര്‍മ്മയുണ്ടോ?

    ReplyDelete
  2. എവിടെയോ ഒരു "മിസ്സിന്ഗ്' ..അല്ലെ മാഷേ ???
    മാഷില്‍ നിന്നു കൂടുതല്‍ വൈവിധ്യം പ്രതീക്ഷിക്കുന്നു

    ReplyDelete